കോഴിക്കോട് ജില്ലയിൽ 28 ദുരന്തസാധ്യത മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും


കോഴിക്കോട്: ജില്ലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ജില്ല ഭരണകൂടം നിർദേശം നൽകി. മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ സി.ഇ.എസ്.എസ് നടത്തിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ദുരന്ത സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള 28 പ്രദേശങ്ങളാണ് ജില്ലയിലുള്ളത്.

കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജില്‍ ഊരാളിക്കുന്ന്, പൈക്കാടന്‍മല, കൊളക്കാടന്‍മല എന്നിവിടങ്ങളിലെയും കൊടിയത്തൂര്‍ വില്ലേജിലെ മൈസൂര്‍മലയിലെയും ആളുകളെ മാറ്റിപ്പാര്‍പ്പിക്കും.

കൊയിലാണ്ടി താലൂക്ക്- കൂരാച്ചുണ്ട്, താമരശ്ശേരി താലൂക്ക്- തിരുവമ്പാടി വില്ലേജിലെ ആനക്കാംപൊയില്‍ (കരിമ്പ്), മുത്തപ്പന്‍ പുഴ, പുതുപ്പാടി വില്ലേജിലെ കണ്ണപ്പന്‍കുണ്ട്, മണല്‍വയല്‍, കാക്കവയല്‍, പനങ്ങാട് വില്ലേജിലെ വായോറ മല, കൂടരഞ്ഞി വില്ലേജിലെ പനക്കച്ചാല്‍, കൂമ്പാറ, വടകര താലൂക്കിലെ കാവിലുംപാറ വില്ലേജില്‍ മുത്തുപ്ലാവ്, വട്ടിപ്പന, പൊയിലംചാല്‍, ചൂരണി, ചൂരണി 2, കരിയാമുണ്ട, കരിങ്ങാട് മല എന്നിവിടങ്ങളിലേയും ആളുകളെ മാറ്റും.

ചെക്യാട് വില്ലേജ്- കണ്ടിവാതുക്കല്‍, കായക്കൊടി വില്ലേജ്- കൊരണമ്മല്‍, മരുതോങ്കര വില്ലേജ്-തോട്ടക്കാട്, തിനൂര്‍ വില്ലേജ്- കരിപ്പമല, വളയം വില്ലേജ്-ആയോടുമല, വാണിമേല്‍ വില്ലേജിലെ ചിറ്റാരിമല, വിലങ്ങാട് വില്ലേജിലെ ആലിമൂല, അടുപ്പില്‍ കോളനി എന്നീ പ്രദേശങ്ങളിലെയും ആളുകളെ മാറ്റാനാണ് നിര്‍ദ്ദേശം.

ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് മാറി താമസിക്കാനുള്ള അടിയന്തിര സന്ദേശം നല്‍കാനും തയ്യാറായി നില്‍ക്കാനും നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ വില്ലേജ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് അംഗങ്ങള്‍ വഴി സന്ദേശം നല്‍കി മാറ്റി താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും.

മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ വാഹനങ്ങള്‍, അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍, യന്ത്ര സാമഗ്രികള്‍ എന്നിവ പഞ്ചായത്ത് സെക്രട്ടറിമാര്‍ സജ്ജീകരിക്കും. മഴ ആരംഭിച്ച് ഒരു മണിക്കൂറിനകം വില്ലേജ് ഓഫിസര്‍മാര്‍ മാറ്റിപ്പാര്‍പ്പിക്കല്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Post a Comment

Previous Post Next Post