മോഷ്ടിച്ച വാഹനം വിൽക്കണം, മയക്കുമരുന്ന് വിൽപ്പന നടത്തണം, ഗോവയിലേക്ക് പോകാനിരിക്കെ പ്രതികൾ അറസ്റ്റിൽ



കോഴിക്കോട്: മോഷ്ടിച്ച വാഹനത്തിൽ കറങ്ങി നടന്ന കുപ്രസിദ്ധ കുറ്റവാളിയെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസ് ഇൻസ്പെക്ടർ ഐവി ബിജുവിൻ്റെ നേതൃത്വത്തിലുള്ള ടൗൺപോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
കുപ്രസിദ്ധ കുറ്റവാളി മാറാട് സ്വദേശി ഭൈരവൻ എന്നറിയപ്പെടുന്ന ഫൈജാസും(26) നൈനാംവളപ്പ് സ്വദേശി മിതിലാജ്(24) ആണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് അപ്സര തിയേറ്ററിനു എതിർവശത്തെ ക്രോസ് റോഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് മോഷണം പോയത്. ടൗൺ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ വ്യാപക തിരച്ചിലിൽ വാഹനം മോഷ്ടിച്ചത് മിഥിലാജ് ആണെന്ന് മനസ്സിലാക്കി.

തുടർന്ന് വാഹനം വിലയ്ക്ക് വാങ്ങാനായി സമീപിച്ചെങ്കിലും പൊലീസ് ലുക്കിലുള്ള ആളുകളെ കണ്ട് സംശയം തോന്നി പിൻമാറുകയിയിരുന്നു. രാവും പകലും നീല നിറത്തിലുള്ള ജൂപ്പിറ്റർ പൊലീസ് അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞദിവസം മറൈൻ ഗ്രൗണ്ടിന് എതിർവശത്തുള്ള റോഡിൽ വാഹനം കണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തവേ സ്കൂട്ടറുമായി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ഫൈജാസിനെ ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും സംഘവും സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


മിഥിലാജിനെ ആനിഹാൾ റോഡിൽ വെച്ചും അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വ്യാജതാക്കോൽ ഉപയോഗിച്ച് ഇരുവരും ചേർന്ന് മോഷ്ടിച്ചതാണെന്ന് പൊലീസിനോട് സമ്മതിച്ചു. വാഹനങ്ങൾ മോഷ്ടിച്ച് വിൽപന നടത്തി പണമുണ്ടാക്കി മയക്കുമരുന്ന് വ്യാപാരം നടത്തി പണക്കാരാകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നാട്ടിൽ വിൽപന നടന്നില്ലെങ്കിൽ അടുത്തദിവസം ഗോവയിൽ കൊണ്ടുപോയി വിൽപന നടത്താനുള്ള പദ്ധതിയാണ് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തടയാനായത്.

മിഥിലാജ് ഗോവയിൽ നിന്നും നാട്ടിലെത്തിയിട്ട് അധിക ദിവസമായിട്ടില്ല. ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത് ടൗൺ പൊലീസ് സ്റ്റേഷൻ സീനിയർ സി പി ഓ കെ സന്തോഷ്, പി സജേഷ് കുമാർ, ഷാജി ,സിപിഒ മാരായ എ അനൂജ്, അരുൺ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post